Skip to main content

‘നല്ലവനല്ലാത്ത ഈ ഉണ്ണി’ ഞെട്ടിക്കും! മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്; റിവ്യു

മുകുന്ദനുണ്ണി ഒരു കേസില്ലാവക്കീലാണ്. പ്രായം 36 കടന്നിട്ടും നല്ലൊരു കേസ് പോലും കിട്ടിയിട്ടില്ല. തൊഴിലിലും ജീവിതത്തിലും വിജയിക്കാനുള്ള തീവ്രമായ ആഗ്രഹമുണ്ടെങ്കിലും അതിനുള്ള വഴി കണ്ടുപിടിക്കാൻ കഴിയാതെ ഉഴലുന്ന അയാളിലേക്ക് അതിനുള്ള ഒരു ഐഡിയ സാഹചര്യവശാൽ എത്തിപ്പെടുന്നു. ആ സ്പാർക്കിനെ ഒരു തീഗോളമാക്കി മാറ്റി വിജയിച്ചു കാണിക്കാനുള്ള അയാളുടെ ഭ്രാന്തമായ ശ്രമങ്ങളാണ് പിന്നീട് ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ എന്ന ചിത്രം പറയുന്നത്.

ജോസഫ് എന്ന സിനിമ വാഹനാപകടങ്ങളും അവയവ മാഫിയയും തമ്മിലുള്ള അവിശുദ്ധബന്ധം കാട്ടിത്തന്നപ്പോൾ, മലയാളസിനിമയിൽ അധികം പ്രതിപാദിച്ചു കണ്ടിട്ടില്ലാത്ത പുതിയൊരു പ്രമേയമാണ് ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ അവതരിപ്പിക്കുന്നത്- മോട്ടർ വാഹന അപകട ഇൻഷുറൻസ് മാഫിയ. വക്കീലന്മാരും പൊലീസുകാരും ഡോക്ടർമാരും ആംബുലൻസ് ഡ്രൈവർമാരുമെല്ലാം അടങ്ങുന്ന ഒരു വലിയ മാഫിയയുടെ ചുരുളുകൾ അഴിക്കുകയാണ് ചിത്രം. റോഡ് അപകടങ്ങൾക്ക് പഞ്ഞമില്ലാത്ത നാടാണ് കേരളം. ഓരോ ദിവസവും നാം വായിച്ചു മറക്കുന്ന റോഡ് അപകടങ്ങൾക്കു പിന്നിൽ ഒളിച്ചിരിക്കുന്ന ഞെട്ടിക്കുന്ന സാധ്യതകളും അതു മുതലെടുത്ത് ജീവിക്കുന്നവരെയും ചിത്രം അവതരിപ്പിക്കുന്നു. മൊത്തത്തിൽ റോഡ് അപകടങ്ങളെ വ്യത്യസ്തമായ വീക്ഷണകോണിൽ നോക്കിക്കാണാൻ ചിത്രം ഉപകരിക്കും.

പതിവ് ‘നല്ലവനായ ഉണ്ണി’ വേഷങ്ങളിൽനിന്ന് വിനീത് ശ്രീനിവാസന്റെ ‘യു ടേൺ’ ആണ് അഡ്വ. മുകുന്ദനുണ്ണി. മലയാളസിനിമയിൽ ഇപ്പോൾ ത്രില്ലറുകളുടെയും സൈക്കോകളുടെയും വിളയാട്ടമാണല്ലോ. ഒരർഥത്തിൽ അതിൽപ്പെടുത്താവുന്ന ഏറ്റവും ശാന്തനും സൗമ്യനുമായ ക്രിമിനൽ സൈക്കോയാണ് മുകുന്ദനുണ്ണി. അക്ഷരാർഥത്തിൽ പ്യുവർ ഈവിൾ. സ്വന്തം വിജയത്തിനുവേണ്ടി എന്തു കൈവിട്ട കളിയും കളിക്കാൻ മടിക്കാത്ത മുകുന്ദനുണ്ണിയെ വിനീത് അവിസ്മരണീയമാക്കി. അഡ്വ.മുകുന്ദനുണ്ണി, ടൈപ്പ്കാസ്റ്റ് ചെയ്യപ്പെട്ട വിനീതിലെ നടന്റെ വിജയം കൂടിയാവുകയാണ്.

സുരാജ് വെഞ്ഞാറമൂട് ഒരിടവേളയ്ക്കു ശേഷം കോമഡി ട്രാക്കിലേക്ക് മാറുന്നതും ചിത്രത്തിൽ കാണാം. ത്രില്ലർ ട്രാക്കിൽ പോകുന്ന കഥാഗതിക്കിടയിലും വിനീതും സുരാജും ഒരുമിച്ചുള്ള സന്ദർഭങ്ങൾ ചിരിക്ക് വകയൊരുക്കുന്നുണ്ട്. 'ആവറേജ് അമ്പിളി' എന്ന വെബ് സീരിസിലൂടെ ശ്രദ്ധ നേടിയ ആർഷ ബൈജുവും നെഗറ്റീവ് ഷേഡുള്ള റോൾ ഭംഗിയാക്കി. ജീവിതത്തോടുള്ള കാഴ്ചപ്പാടിലും നേട്ടങ്ങളിലും കൃത്യമായ (സ്വാർഥമായ) ഓഡിറ്റിങ് നടത്തുന്ന ന്യൂജെൻ യുവതി റോൾ ആർഷ ഭംഗിയാക്കി. മറ്റൊരു നായികയായ തൻവി റാമും റോൾ മികച്ചതാക്കി. സുധി കോപ്പ, ബിജു സോപാനം, ജഗദീഷ്, മണികണ്ഠന്‍ പട്ടാമ്പി, നോബിള്‍ ബാബു, സുധീഷ്, ജോർജ് കോര തുടങ്ങിയവരും തങ്ങളുടെ റോൾ ഭദ്രമാക്കി.

അഭിനവ് സുന്ദര്‍ നായക് എന്ന നവാഗത സംവിധായകന്റെ മികച്ച എൻട്രി കൂടിയാവുകയാണ് ചിത്രം. സംവിധായകനും വിമല്‍ ഗോപാലകൃഷ്ണനും ചേർന്ന് നന്നായി ഗൃഹപാഠം ചെയ്ത് തയാറാക്കിയ തിരക്കഥയാണ് ചിത്രത്തിലെ താരം. പുതുമയുള്ള അവതരണശൈലിയും പിടിച്ചിരുത്തുന്നുണ്ട്. മുകുന്ദനുണ്ണിയുടെ ആത്മഗതങ്ങൾ കഥാഗതിക്കു സമാന്തരമായി നരേഷനിലൂടെ അവതരിപ്പിച്ചു പോകുന്നത് വേറിട്ട കാഴ്ചാനുഭവമാണ്. സിനിമയിൽ കണ്ടുപരിചയിച്ച, ചൂടേറിയ വാദപ്രതിവാദങ്ങൾ നടക്കുന്ന കോടതികളിൽനിന്ന് വ്യത്യസ്തമായ MACT (Motor Accident Claims Tribunal) കോടതികളും നടപടികളും കാഴ്ചക്കാരന് പുതുമയാണ്. ജോയ് മൂവി പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ അജിത് ജോയ് ആണ് ചിത്രം നിർമിച്ചത്. ചിത്രത്തിന്റെ ഛായാഗ്രഹണം, പശ്ചാത്തല സംഗീതം അടക്കമുള്ള മേഖലകളും നിലവാരം പുലർത്തുന്നു.


തിന്മയോടു പടവെട്ടി അവസാനം നന്മയുടെ വിജയം ആഘോഷിക്കുന്ന പതിവു സിനിമകളുടെ വാർപ്പുമാതൃകയിൽനിന്നു 'യു ടേൺ' അടിക്കുകയാണ് ചിത്രം. ഇവിടെ നായകനും വില്ലനും ഒരാളാണ്. സിനിമ വിനിമയം ചെയ്യുന്ന രണ്ടു കാര്യങ്ങളോട് വ്യക്തിപരമായ അഭിപ്രായവ്യത്യാസമുണ്ട്– ‘തോറ്റുപോകുന്നതിനേക്കാൾ നല്ലത് ചത്തുകളയുന്നതാണ്’ എന്നതിനോടും ‘ആരെക്കൊന്നിട്ടായാലും ജയിക്കുന്നതാണ് ജീവിതവിജയം’ എന്നു പറയുന്ന കാഴ്ചപ്പാടിനോടും. ന്യൂജെൻ കാലത്ത് ചെറുപ്പക്കാർക്കിടയിൽ അവർ പോലുമറിയാതെ അവരുടെ ചിന്തകളെയും അഭിരുചികളെയും സ്വാധീനിക്കുന്ന മാധ്യമമാണ് സിനിമ എന്നോർക്കണം. എന്നാൽ തിന്മയെ ഗ്ലോറിഫൈ ചെയ്യുന്നതിനോട് വ്യക്തിപരമായ വിയോജിപ്പുള്ളപ്പോൾത്തന്നെ അത്തരമൊരു പരീക്ഷണം നടത്താൻ സംവിധായകനും തിരക്കഥാകൃത്തും കാണിച്ച ധൈര്യം സിനിമയിൽ വർക്ക്ഔട്ട് ആകുന്നുണ്ട് എന്നതും പറയാതെവയ്യ.

കേരളത്തിലൂടെ വാഹനമോടിക്കുന്ന ഓരോരുത്തരുടെയും കൂടെ അപകടവും സഞ്ചരിക്കുന്നുണ്ട്. എന്നാൽ ഒരപകടം സംഭവിച്ചു കഴിഞ്ഞാൽ എന്താണ് ചെയ്യേണ്ടതെന്ന് ആരുമൊന്നു പകച്ചുപോകും. അപകടത്തിനു ശേഷമുള്ള, നഷ്ടപരിഹാരമടക്കമുള്ള നടപടികളെക്കുറിച്ചും അതിന്റെ പിന്നിലുള്ള ഉൾക്കളികളെക്കുറിച്ചും അറിവില്ലാത്ത സാധാരണക്കാരന് ഒരു ഏകദേശ ധാരണ കൊടുക്കുന്നു എന്നതാണ് ചിത്രത്തിന്റെ പൊസിറ്റീവ്.

രണ്ടു മണിക്കൂർ എട്ടു മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. ഒരു ഘട്ടത്തിലും വിരസമാകാതെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന പുതുമയുള്ള കഥാഗതിയും അവതരണവുമാണ് ചിത്രത്തിന്റെ വിജയം. ചുരുക്കത്തിൽ, ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ തിയറ്ററിൽ പോയിക്കണ്ടാൽ നിരാശപ്പെടില്ല എന്നുറപ്പ്.

 ഇതുവരെ ആരും മലയാള സിനിമയിൽ കാണിക്കാത്ത ഒരു ധൈര്യം തന്നെയാണ് വിനീതി ശ്രീനിവാസൻ ഒരു ഡാർക്ക് സൈഡിലേക്ക് നീങ്ങുകയാണ് മക്കളെ

അപ്പൊ അടുത്തതിൽ കാണാം ❤️❤️❤️❤️❤️❤️

Comments

Popular posts from this blog

12th Man Official Review

  12th Man Official Review ഒരു റിസോർട്ടിലേക്ക് ആഘോഷിക്കാനെത്തുന്ന 11 സുഹൃത്തുക്കൾ പന്ത്രണ്ടാമനായി എത്തുന്ന ഒരു അപരിചിതൻ. പാർട്ടി തുടങ്ങി ഒരു മണിക്കൂർ പിന്നിടുമ്പോൾ അവശേഷിക്കുന്ന 10 സുഹൃത്തുക്കൾ മാത്രം ആ ഒരു സുഹൃത്തിനെ കൊന്ന കൊലയാളി അവരിൽ ആരാണ് ? ആദ്യവസാനം കാണികളെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്നു എന്നതിനാലാണ് 12th മാൻ എന്ന സിനിമയുടെ വിജയം......   12th മാൻ എന്ന സിനിമയിലൂടെ ജീത്തു ജോസഫ് മോഹൻലാൽ സാറും വീണ്ടും മലയാളി പ്രേക്ഷകരെ വീണ്ടും ഞെട്ടി ക്കുകയാണ് ദൃശ്യത്തിനു ശേഷം എന്താണ് ജിത്തുജോസഫ് ലാൽ കോമ്പിനേഷൻ ഇന്നും പ്രേക്ഷകർ ആഗ്രഹിക്കുന്നത് അത് കൃത്യമായും നൽകിയ സിനിമയാണ് 12th Man സിനിമയുടെ ദൈർഘ്യം എന്നുപറയുന്നത് രണ്ടു മണിക്കൂർ 43 മിനിറ്റ് സിനിമയുടെ നട്ടെല്ല് എന്ന് പറയുന്നത് തിരക്കഥ തന്നെയാണ്.  അഞ്ചു പുരുഷന്മാരും 6 സ്ത്രീകളും അടങ്ങുന്ന സംഘം ആണ് അതിൽ ഒരാളുടെ ബാച്ച്ലർ പാർട്ടിക്കായി റിസോർട്ടിലേക്ക് എത്തുന്നത്. അടിച്ചു പൂക്കുറ്റിയായി കോൺതെറ്റി റിസോർട്ടിൽ അലമ്പ് ഉണ്ടാക്കുന്ന അപരിചിതനായ ആണ് അനാവശ്യമായി പ്രശ്നം ഉണ്ടാക്കുക സ്ത്രീകളോട് ദയാർദ്ര പ്രയോഗം നടത്തുകയും ചെയ്യുന്ന ഒരു കഥാപാത്രം...

ചരിത്രത്തിൽനിന്ന് ഉറവയെടുത്ത കഥ; പകയും പ്രതികാരവും ചുവപ്പിച്ചത് – പൊന്നിയിൻ സെൽവൻ PART 1

ഇതിഹാസങ്ങളോടു പണ്ടു മുതലേ പ്രത്യേക താൽപര്യമുണ്ട് മണിരത്നത്തിന്. മഹാഭാരത്തിലെ കർണകഥയിൽനിന്നു കടമെടുത്ത ദളപതിയും രാമായണത്തിലെ രാവണനിൽ നിന്നു പ്രചോദനം ഉൾക്കൊണ്ടെടുത്ത രാവണും ഒക്കെ അതിനു തെളിവുകളാണ്. എന്നാൽ ഇത്തവണ ചരിത്ര പശ്ചാത്തലമുള്ള, ഇതിഹാസസമാനമായ ഒരു നോവലിനെയാണ് മണിരത്നം സ്ക്രീനിലെത്തിക്കുന്നത്. കൽക്കി എഴുതിയ, തമിഴ് സാഹിത്യത്തിലെ ഇതിഹാസരചന ‘പൊന്നിയിൻ സെൽ‌വന്’ അതേ പേരിൽ‌ മണിരത്നമൊരുക്കിയ ചലച്ചിത്രഭാഷ്യം തമിഴ് സിനിമയുടെയും സാഹിത്യത്തിന്റെയും ചരിത്രത്തിലെ ഒരപൂർവ മുഹൂർത്തമാണ്. ഭാവനകൾക്ക് ഒരിക്കലും അതിരില്ല. മഹിഷ്മതിയും കുണ്ഡല സാമ്രാജ്യവും കാലകേയരുമെന്നൊക്കെ രാജ്യത്തെയോ ആളുകളെയോ പ്രപഞ്ചത്തെത്തന്നെയോ ഭാവനയിൽനിന്നു സൃഷ്ടിക്കാം. ബാഹുബലിയിലടക്കം നമ്മൾ കണ്ടത് അത്തരം മായാലോകത്തെ കാഴ്ചകളാണ്. ‌നായകന്മാരായി സാങ്കൽപിക കഥാപാത്രങ്ങൾ, സ്ക്രീനുകളെ രോമാഞ്ചം കൊള്ളിക്കാൻ പുലിയും മാനും കടുവയും. അങ്ങനെ നാടകീയതയും സിനിമാറ്റിക് എലമെന്റുകളും കൂടിക്കലർന്ന, യാഥാർഥ്യബോധത്തോട് അകലം പാലിക്കുന്ന സിനിമകൾ ഒരുപാട് അടുത്തിടെ നാം കണ്ടു. എന്നാൽ പൊന്നിയിൻ സെൽവനിൽ അങ്ങനെയല്ല. നൂറ്റാണ്ടുകൾക്കു മുമ്പ് ജീവിച്ചിരുന്ന ...

ഋഷഭ് ഷെട്ടിയുടെ ‘കാന്താര’; ‘ഡിവൈൻ’ അനുഭവം; സിനിമാറ്റിക് വണ്ടർ; റിവ്യു

ദൈവീകമായൊരു ഫാന്റസി സ്പർശത്തിലൂടെ നാടോടിക്കഥകളെ കൂട്ടിയിണക്കി അതിൽ പകയും പ്രതികാരവും പ്രണയവും ചാലിച്ച് ഒരുക്കിയ കാവ്യമാണ് കാന്താര. തിയറ്ററിൽ നിന്നുതന്നെ അനുഭവിക്കാനുള്ളതാണ് കാന്താരയുടെ ലോകം.  1847ൽ ഒരു തുളുനാട്ടുരാജ്യം, അവിടെ ഒരു രാജാവ്. രാജ്യത്തിന്റെ സമ്പത്തും ഐശ്വര്യവും നശിച്ച് എന്തുചെയ്യണമെന്ന് അറിയാതെ വിഷമിച്ച് ഉറക്കം നഷ്ടപ്പെട്ട് അസ്വസ്ഥനായി ജിവിച്ചിരുന്നു. അങ്ങനെ ഒരു നാൾ സ്വപ്നത്തിൽ വന്ന ദൈവത്തെ അന്വേഷിച്ച് കാട് കയറുന്നു. കാടിനുനടുവിൽ മണ്ണിൽ പൊതിഞ്ഞ വരാഹരൂപം പൂണ്ട കല്ലിൽ പഞ്ചുരുളി എന്ന ദൈവത്തെ കണ്ട് തന്റെ കൂടെ തന്റെ രാജ്യത്തേക്ക് വരണമെന്ന് അവശ്യപ്പെട്ട രാജനോട് ദൈവം പകരമായി ഒരു കാര്യം ആവശ്യപ്പെട്ടു, കൂടെ ഞാൻ വരാം, സമ്പത്തും ഐശ്വര്യവും രാജാവിനും നാടിനും അനുഗ്രഹമായി നൽകാം. എന്നാൽ പ്രതിഫലമായി തന്നെ ആരാധിച്ച് കഴിഞ്ഞുകൂടുന്ന കാട്ടിലെ തന്റെ പ്രജകൾക്ക് നാട്ടിൽ ഭൂമി നൽകി അവരെ കുടിയിരുത്തണം. രാജൻ സമ്മതിച്ചതു പ്രകാരം ദൈവം കാട് വിട്ട് തന്റെ പ്രജകളോടൊപ്പം നാട്ടിലെത്തി കുടിയിരുന്നു. രാജ്യത്ത് ഐശ്വര്യം വിളങ്ങി, ദൈവത്തിനൊപ്പം കാടിറങ്ങിയ കുന്താപ്പൂർ ഗ്രാമക്കാർ നാട്ടിൽ ജീവിതം തുടങ്...