Skip to main content

കാപ്പ കടുവയല്ല ‘പുലിയാണ്’: റിവ്യൂ

ചടുലതയാർന്ന ദൃശ്യങ്ങളിൽ വീണ്ടും തറപ്പിച്ച് സ്വന്തം പേരെഴുതി ഒപ്പിടുകയാണ് ഷാജി കൈലാസ് എന്ന് സംവിധായകൻ. ‘കടുവ’യുമായി ഈ വർഷത്തെ ടോപ്പ് കലക്‌ഷൻ ചാർട്ടിൽ ഇടംപിടിച്ച ഷാജി കൈലാസും പൃഥ്വിരാജ് സുകുമാരനും വർഷമവസാനിക്കുമ്പോൾ കാപ്പയുമായെത്തി വീണ്ടും കാണികളെ ഞെട്ടിക്കുകയാണ്. ഇമോഷൻസിനു പ്രാധാന്യം നൽകി ഒരുക്കിയ കാപ്പ പതിയെപ്പതിയെ കത്തിപ്പടരുന്ന തീ പോലെയാണ്. ഡബിൾ സ്ട്രോങ് കഥയാണ് കാപ്പയുടെ നട്ടെല്ല്.

വൃത്തിയും വെടിപ്പുമുള്ള ആക്‌ഷൻ സിനിമയെന്ന് ഒറ്റവാക്കിൽ കാപ്പയെ വിശേഷിപ്പിക്കാം. മാസ് മസാല– ഗാങ്സ്റ്റർ മൂവിയെന്ന പേരിൽ മലയാളത്തിൽ സമീപകാലത്ത് കാണുന്ന തട്ടിക്കൂട്ട് ഫോർമുലകളൊന്നും കൈകൊണ്ട് തൊടാതെയാണ് ഷാജി കൈലാസ് കാപ്പ ഒരുക്കിയിരിക്കുന്നത്. തിരക്കഥയാണ് ചിത്രത്തിന്റെ നട്ടെല്ല്, മാസ് ഗിമ്മിക്കുകളല്ല. പതിഞ്ഞ താളത്തിൽ തുടങ്ങുന്ന കാപ്പയിൽ മോശമല്ലാത്ത ആദ്യപകുതിയും ഇടിവെട്ട് രണ്ടാംപകുതിയുമാണ് കാണികളെ കാത്തിരിക്കുന്നത്. കാണികൾ ഇതുവരെ പ്രതീക്ഷിക്കാത്ത രീതിയിൽ കഥാഗതിയെ തിരിച്ചുവിട്ട് അവസാന അരമണിക്കൂറിൽ പതിവ് സിനിമാകാഴ്ചകളെ മാറ്റിയെഴുതുകയാണ് ഷാജി കൈലാസ്.

‘കേരള ആന്റി സോഷ്യൽ ആക്റ്റിവിറ്റീസ് പ്രിവൻഷൻ ആക്റ്റ്’ അഥവാ ‘കാപ്പ’യെന്ന നിയമം കേരളത്തിലെ ഗുണ്ടാവിളയാട്ടം അവസാനിപ്പിക്കാനായാണ് പൊലീസ് പൊടിതട്ടിയെടുത്തത്. തിരുവനന്തപുരം നഗരത്തിൽ ഒരുകാലത്ത് അഴിഞ്ഞാടിയിരുന്ന ക്വട്ടേഷൻ ഗാങ്ങുകളുടെ തീരാത്ത കുടിപ്പകയുടെ കഥയാണ് കാപ്പയും പറയുന്നത്. പ്രമീളയെന്ന പെൺകുട്ടിയെ വിളിച്ചിറക്കി ജീവിതത്തിലേക്കു കൊണ്ടുവന്നതോടെ ക്വട്ടേഷൻ നേതാവായി മാറേണ്ടിവന്ന കൊട്ട മധുവിന്റെ കഥയാണ് കാപ്പ. കൊട്ട മധുവിന്റെ കൈകൊണ്ട് മരിക്കേണ്ടിവന്നയാളുടെ സഹോദരിയെ വിവാഹം കഴിച്ച് തിരുവനന്തപുരത്തേക്ക് വരുന്നയാൾ തന്റെ ഭാര്യയുടെ ഭൂതകാലത്തെക്കുറിച്ച് കൃത്യമായി ബോധവാനല്ല. ഒരു സായാഹ്നപത്രക്കാരൻ സൃഷ്ടിച്ച സാങ്കൽപിക ക്വട്ടേഷൻ ഗാങ്ങിന്റെ പേരിൽ തന്റെ കുടുംബം ഊരാക്കുടുക്കിൽ അകപ്പെട്ടെന്നു യുവാവ് തിരിച്ചറിയുന്നിടത്താണ് കഥ തുടങ്ങുന്നത്.

യുവാവായും മധ്യവയസ്കനായും രണ്ടു ഗെറ്റപ്പുകളിൽ കൊട്ട മധുവിനെ അവതരിപ്പിച്ച് പൃഥ്വിരാജ് സ്ക്രീനിൽ നിറഞ്ഞുനിൽക്കുമ്പോൾ ആസിഫ് അലി, അപർണ ബാലമുരളി, അന്ന ബെൻ, ദിലീഷ് പോത്തൻ, മിനോൺ എന്നിവർ അഭിനയത്തികവുകൊണ്ട് ശക്തമായ പിന്തുണ നൽകുന്നു. പഴവങ്ങാടി ഗണപതി ക്ഷേത്രത്തിനു മുന്നിലൂടെ പോവുന്ന ഏതൊരു തിരുവനന്തപുരംകാരന്റെയും നെറ്റിയിൽ കാണുന്ന കറുത്ത പൊട്ടാണ് കൊട്ട മധുവിന്റെ നെറ്റിയിലുള്ളത്. ജീൻസും മുറിക്കയ്യൻ ഷർട്ടുമിട്ട് വെട്ടാനുംകുത്താനും നടന്ന യുവാവായ കൊട്ട മധുവല്ല, മധ്യവയസ്കനായ കൊട്ട മധു. ചെയ്ത തെറ്റുകളുടെ കണക്കുപുസ്തകം തുറന്ന് കൂട്ടിയും കിഴിച്ചും നോക്കുന്നയാൾ. ഭാര്യയും കുട്ടിയുമടങ്ങുന്ന കുടുംബത്തോടുള്ള കരുതൽ. തേച്ചു വടിപോലെയാക്കിയ വെള്ള ഡബിൾ പോക്കറ്റ് ഷർട്ടിനും കറുത്ത പൊട്ടിനും പിന്നിൽ കൊട്ട മധു തന്റെ ജീവിതം മാറ്റിയെഴുതാൻ ശ്രമിച്ചു പരാജയപ്പെടുന്നുണ്ട്. പൃഥ്വിരാജിന്റെ കണിശതയുള്ള പ്രകടനം, ആക്‌ഷൻ രംഗങ്ങളിലെ കയ്യടക്കം എന്നിവ കൊട്ട മധുവിന്റെ മാറ്റുകൂട്ടുന്നുണ്ട്. ജഗദീഷിന്റെ കരിയറിലെ തികച്ചും വ്യത്യസ്തമായ കഥാപാത്രമാണ് കാപ്പയിലേത്

അഭിനേതാവെന്ന നിലയിൽ ആസിഫ് അലിയുടെ വളർച്ച അടയാളപ്പെടുത്തിയ വർഷമാണ് 2022. ജയപരാജയങ്ങളുടെ കണക്കുകളല്ല. മികച്ച കഥാപാത്രങ്ങൾ അവതരിപ്പിക്കാനുള്ള പക്വതനേടിയ നടനാണെന്ന് ആസിഫ് അലി തെളിയിച്ച വർഷമാണിത്. കുറ്റവും ശിക്ഷയും, കൂമൻ, കൊത്ത് തുടങ്ങിയ ചിത്രങ്ങളിലെ കരുത്തുറ്റ അഭിനയം. വർഷാവസാനമിറങ്ങിയ കാപ്പയിലൂടെ ഈ പ്രകടനങ്ങളിലേക്ക് ഒരു പൊൻതൂവൽ കൂടി ആസിഫ് അലി ചേർത്തുവയ്ക്കുന്നുണ്ട്.

മലയാള സാഹിത്യത്തിൽ തന്റേതായ ഇടം സൃഷ്ടിച്ച എഴുത്തുകാരനാണ് ജി.ആർ. ഇന്ദുഗോപൻ. വായനക്കാരെ ഉദ്വേഗത്തിന്റെ മുനയിൽ നിർത്തുകയും എന്നാൽ സാഹിത്യമൂല്യങ്ങളിൽ കോട്ടംതട്ടാതെ കഥ പറയുകയും ചെയ്യുന്ന അപൂർവ ശൈലിയുടെ ഉടമയാണ് ഇന്ദുഗോപൻ. ഇന്ദുഗോപന്റെ ശംഖുമുഖിയെന്ന ലഘുനോവലാണ് ഷാജി കൈലാസ് കാപ്പയാക്കി വെള്ളിത്തിരയിലേക്ക് കൊണ്ടുവന്നിരിക്കുന്നത്. ചിത്രത്തിനു തിരക്കഥയൊരുക്കിയതും ഇന്ദുഗോപനാണ്.

കാണികളെ ചിരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സിനിമയിൽ പതിവായി വലിച്ചുനീട്ടി വികൃതമാക്കി അവതരിപ്പിക്കുന്ന ആ തിരുവനന്തപുരം ഭാഷയല്ല കാപ്പയുടേത്. സാധാരണ തിരുവനന്തപുരത്തുകാർ സംസാരിക്കുന്ന നാട്ടുഭാഷയിലാണ് കഥ പറയുന്നത്. ഒരു നാടോടിക്കഥ പോലെ മുറുക്കിയും മാറ്റിക്കെട്ടിയും ഇഴചേർത്തുണ്ടാക്കിയ കഥപറച്ചിൽ രീതിയാണ് ഇന്ദുഗോപൻ കാപ്പയിൽ സ്വീകരിച്ചിരിക്കുന്നത്. മനോഹരദൃശ്യങ്ങൾ മലയാളികൾക്കു സമ്മാനിച്ച ഛായാഗ്രാഹകൻ ജോമോൻ ടി.ജോണിന്റെ ക്യാമറ ഷാജി കൈലാസിനു മികച്ച പിന്തുണ നൽകുന്നു. ഒരിടത്തും മുഴച്ചുനിൽക്കാത്ത പശ്ചാത്തല സംഗീതം കാപ്പയുടെ കഥപറച്ചിലിനു കരുത്താവുന്നുണ്ട്.

Comments

Popular posts from this blog

ഋഷഭ് ഷെട്ടിയുടെ ‘കാന്താര’; ‘ഡിവൈൻ’ അനുഭവം; സിനിമാറ്റിക് വണ്ടർ; റിവ്യു

ദൈവീകമായൊരു ഫാന്റസി സ്പർശത്തിലൂടെ നാടോടിക്കഥകളെ കൂട്ടിയിണക്കി അതിൽ പകയും പ്രതികാരവും പ്രണയവും ചാലിച്ച് ഒരുക്കിയ കാവ്യമാണ് കാന്താര. തിയറ്ററിൽ നിന്നുതന്നെ അനുഭവിക്കാനുള്ളതാണ് കാന്താരയുടെ ലോകം.  1847ൽ ഒരു തുളുനാട്ടുരാജ്യം, അവിടെ ഒരു രാജാവ്. രാജ്യത്തിന്റെ സമ്പത്തും ഐശ്വര്യവും നശിച്ച് എന്തുചെയ്യണമെന്ന് അറിയാതെ വിഷമിച്ച് ഉറക്കം നഷ്ടപ്പെട്ട് അസ്വസ്ഥനായി ജിവിച്ചിരുന്നു. അങ്ങനെ ഒരു നാൾ സ്വപ്നത്തിൽ വന്ന ദൈവത്തെ അന്വേഷിച്ച് കാട് കയറുന്നു. കാടിനുനടുവിൽ മണ്ണിൽ പൊതിഞ്ഞ വരാഹരൂപം പൂണ്ട കല്ലിൽ പഞ്ചുരുളി എന്ന ദൈവത്തെ കണ്ട് തന്റെ കൂടെ തന്റെ രാജ്യത്തേക്ക് വരണമെന്ന് അവശ്യപ്പെട്ട രാജനോട് ദൈവം പകരമായി ഒരു കാര്യം ആവശ്യപ്പെട്ടു, കൂടെ ഞാൻ വരാം, സമ്പത്തും ഐശ്വര്യവും രാജാവിനും നാടിനും അനുഗ്രഹമായി നൽകാം. എന്നാൽ പ്രതിഫലമായി തന്നെ ആരാധിച്ച് കഴിഞ്ഞുകൂടുന്ന കാട്ടിലെ തന്റെ പ്രജകൾക്ക് നാട്ടിൽ ഭൂമി നൽകി അവരെ കുടിയിരുത്തണം. രാജൻ സമ്മതിച്ചതു പ്രകാരം ദൈവം കാട് വിട്ട് തന്റെ പ്രജകളോടൊപ്പം നാട്ടിലെത്തി കുടിയിരുന്നു. രാജ്യത്ത് ഐശ്വര്യം വിളങ്ങി, ദൈവത്തിനൊപ്പം കാടിറങ്ങിയ കുന്താപ്പൂർ ഗ്രാമക്കാർ നാട്ടിൽ ജീവിതം തുടങ്...

'കിളിപറത്തുന്ന' ത്രില്ലർ; കൂമൻ റിവ്യു

'മെമ്മറീസിന് ശേഷം ഞാൻ ചെയ്യുന്ന യഥാർഥ ത്രില്ലർ ചിത്രം ഇതായിരിക്കും' എന്ന് ജീത്തു ജോസഫ് പറഞ്ഞത് വെറുതെയല്ല, ഒരുഘട്ടത്തിലും പിടിതരാതെ പ്രേക്ഷകനെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുകയാണ് കൂമൻ എന്ന സിനിമ. ശരിക്കും ജീത്തുവും തിരക്കഥാകൃത്ത് കൃഷ്ണകുമാറും പുതിയ ത്രില്ലർ ചിത്രങ്ങൾക്കുള്ള കഥാബീജത്തിനായി നാട്ടിലൂടെ ഭൂതകാലത്തേക്കും ഭാവികാലത്തേക്കും ടൈം ട്രാവൽ ചെയ്തിട്ടുണ്ടോ എന്ന് ചിത്രം കണ്ടുകഴിയുമ്പോൾ പ്രേക്ഷകന് തോന്നിയാൽ തെറ്റുപറയാനില്ല. കേരള- തമിഴ്നാട് അതിർത്തിയിലെ നെടുമ്പാറ എന്ന ഗ്രാമത്തിലെ സിപിഒ ആണ് നാട്ടുകാരൻ കൂടിയായ ഗിരി. ചില ഒറ്റപ്പെട്ട 'ആത്മഹത്യകൾ' ഒഴിച്ചുനിർത്തിയാൽ ക്രമസമാധാന പ്രശ്നങ്ങൾ ഒന്നുമില്ലാത്ത നാട്. പൊലീസുകാരും സ്വസ്ഥം. പക്ഷേ നിസ്സാരകാര്യങ്ങൾക്ക് നാട്ടുകാരോട് വ്യക്തിവിരോധം മനസ്സിൽപെരുപ്പിച്ച് തരംകിട്ടുമ്പോൾ നൈസായിട്ട് 'പണി'കൊടുക്കുന്ന സ്വഭാവക്കാരനാണ് ഗിരി. അതിനയാൾ ഏതറ്റം വരേയുംപോകും. അങ്ങനെ 'ചൊരുക്ക് തീർക്കാൻ' അയാൾ രഹസ്യമായി ചെയ്യുന്ന ചില കൈവിട്ട കളികളാണ് ആദ്യപകുതി സജീവമാക്കുന്നത്. 'വേലി തന്നെ വിളവ് തിന്നുക' എന്ന് പറയുംപോലെയുള്ള അയ...

ValimaiCBFC: U/A2022 ‧ Mystery/Thriller ‧ 2h 55m

Valimai CBFC: U/A2022 ‧ Mystery/Thriller ‧ 2h 55m ‘തലയുടെ വിളയാട്ടം’; വലിമൈ റിവ്യു   സതുരംഗവെട്ടേ, തീരൻ അധികാരമുണ്ട്ഒൻട്രു, നേർകൊണ്ട പാർവൈ....സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റ്. ചർച്ചചെയ്യുന്ന പ്രമേയങ്ങളും  വ്യത്യസ്തം എച്ച്.വിനോദിന്റെ സംവിധാന മികവിൽ സൂപ്പർ താരം അജിത് കുമാർ ഒന്നിക്കുമ്പോൾ വലിമൈയിലും മറിച്ചൊന്നും അല്ല പ്രേക്ഷകർ പ്രതീക്ഷിച്ചത്.ബൈക്ക് സ്റ്റൻഡ് ഇഷ്ടപ്പെടുന്ന യുവാക്കളെ ഉപയോഗിച്ച് മയക്കുമരുന്ന് സാത്താൻ സേവയും വഴി കൊല്ലും കൊലയും നടത്തുന്ന ഒരു ഗ്രാങ്ന്റെ കഥയാണ് ഇത്തവണ വിനോദിന്റെ വരവ്.തമിഴ്നാട് പോലീസ് നേരിട്ടതിൽ വെച്ച് ഏറ്റവും മോശമായ ഗ്യാങ്ന് കൂച്ചുവിലങ്ങ് ഇടാൻ വരുന്നത് അർജുൻ കുമാർ എന്ന ഐപിഎസ് ഉദ്യോഗസ്ഥനും...... ബൈക്ക് ഇവ ഉപയോഗിച്ചുള്ള മാല മോഷണവും മയക്മരുന്നും കച്ചവടവും കൊലയും ഓരോ ആഴ്ചയും കഴിയുംതോറും പെരുകുകയാണ്.  ചെന്നൈ നഗരത്തിൽ പോലും പോലീസിനു പോലും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ.അന്വേഷണം എവിടെ തുടങ്ങണമെന്ന് യാതൊരു തുമ്പും ഇല്ലാതെ പോലീസ് പാടുപെടുമ്പോൾ ആണ് തലയുടെ കൊലമാസ്സ് എൻട്രി..... 😍😍😍💪🏼🔥  അർജുൻ ട്രാൻ...