Skip to main content

തല്ല് പൊളിപ്പൻ കളർഫുൾ തല്ലു മാല


‘സെവൻസിന് അടി, പൂരത്തിന് അടി, ഉത്സവത്തിന് അടി, പെരുന്നാളിന് അടി, ഗാനമേളയ്ക്ക് അടി, തിയറ്ററിൽ അടി, പിന്നെ വെറുതെ വരുന്ന അടി, അതിന്റെയൊക്കെ തിരിച്ചടി...’ മൊത്തത്തിൽ ഇതാണ്

പൊന്നാനിക്കാരനായ മണവാളൻ വസീമിന്റെ അവസ്ഥ. എവിടെ തൊട്ടാലും തല്ല്. അടി ഇരന്നും കൊടുത്തും വാങ്ങുന്ന കൂട്ടത്തിലുള്ള നാല് പേരാണ് വസീമിന്റെ ഉറ്റ ചങ്ങാതിമാർ. ഇവർ അഞ്ചുപേരും ചേര്‍ന്നൊപ്പിക്കുന്ന പൊല്ലാപ്പും പിന്നീടുണ്ടാകുന്ന തല്ലും ബഹളവുമൊക്കെ ചേർന്ന, ഒരു കംപ്ലീറ്റ് കളർഫുൾ എന്റർടെയ്നറാണ് ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത തല്ലുമാല.

ചിലർ ഞൊടിയിടയിൽ വൈറലായി ഇന്റർനെറ്റ്–സോഷ്യൽമീഡിയ താരങ്ങളാകുന്നത് ഇന്നു പതിവ് കാഴ്ചയാണ്. അത്തരത്തിലൊരു താരമാണ് മണവാളൻ വസീമും. വസീം, മണവാളൻ വസീമായതിനു പിന്നിലും ഒരു ‘തല്ലുകഥ’യുണ്ട്. അടുത്തത് ബീപാത്തുവാണ്. വസീമിന്റെ കാമുകി. വൺ മില്യൺ ഫോളോവേഴ്‌സുള്ള സോഷ്യൽ മീഡിയ സെൻസേഷൻ. ഗൾഫ് മലയാളിയായ ബീപാത്തു എന്ന ഫാത്തിമ ബീവിയുമായി വസീം പ്രണയത്തിലാകുന്നു. എന്നാൽ നമ്മൾ ഉദ്ദേശിക്കുന്നതുപോലൊരു ‘പ്രേമകഥ’യല്ല പിന്നീടങ്ങോട്ട്. ആ പ്രണയത്തിനവസാനവും ഒരു മുട്ടൻതല്ലു തന്നെയാണ്.

ഇന്ന് ചെറുപ്പക്കാർക്കിടയിൽ ട്രെൻഡ് ആയ സോഷ്യൽ മീഡിയ സെലിബ്രിറ്റികളെ മുൻനിർത്തിയുള്ള കെട്ടുകാഴ്ചകളാണ് ചിത്രത്തിന്റെ ഉള്ളടക്കം. ഒൻപത് അധ്യായങ്ങളായാണ് കഥ പറച്ചിൽ. ഖാലിദിന്റെ ആദ്യ മൂന്നു സിനിമകളിൽനിന്നു വ്യത്യസ്തമായി നോൺ ലീനിയർ സ്റ്റോറി നരേഷനാണ് തല്ലുമാലയുടേത്. യുട്യൂബ് വ്ലോഗർമാരുടെ കണ്ടന്റ് ക്ഷാമവും മീശക്കാരുടെ റീൽസും ചർച്ചയാകുന്ന കാലത്തിനു യോജിച്ച മേക്കിങ് ശൈലിയാണ് ഖാലിദ് റഹ്മാൻ തല്ലുമാലയിൽ അവതരിപ്പിക്കുന്നത്. ടൈറ്റിലിൽ തുടങ്ങുന്ന പുതുമ ക്ലൈമാക്സ് വരെ നിലനിർത്താൻ സംവിധായകന് സാധിച്ചു.

അത്യുഗ്രൻ ആക്‌ഷൻ കൊറിയോഗ്രഫിയാണ് സിനിമയുടെ ഏറ്റവും വലിയ പോസിറ്റീവ്. പ്രത്യേകിച്ച് തിയറ്ററിനുള്ളിലുള്ള ആക്‌ഷൻ രംഗം. ശ്വാസമടക്കിപ്പിടിച്ചുവേണം അതു കാണുവാൻ. അടുത്തകാലത്ത് മലയാളത്തിൽ ഇത്രയും മികച്ച ഫൈറ്റ് സീക്വൻസ് വന്നിട്ടില്ല എന്നുതന്നെ പറയേണ്ടി വരും. വിക്രമിലും ഭീഷ്മ പർവത്തിലും കണ്ട ബോൾട് ക്യാമറ ചലനങ്ങളിൽ അതിഗംഭീര ആക്‌ഷൻ രംഗങ്ങൾ ചിത്രത്തിൽ കാണാം.

മണവാളൻ വസീമായി ടൊവിനോ തോമസ് നിറഞ്ഞാടുന്നു. തല്ലിനു തല്ലും ഡാൻസിനു ഡാൻസും പ്രേമത്തിനു പ്രേമവുമൊക്കെയായി ഓൾ റൗണ്ടര്‍ പ്രകടനമാണ് താരം കാഴ്ചവയ്ക്കുന്നത്. വസീമിന്റെ കൂട്ടുകാരായി എത്തിയ അഡ്രിസ് ജോ, സ്വാതി ദാസ് പ്രഭു, ലുക്മാൻ അവറാൻ, ഓസ്റ്റിൻ എന്നിവരാണ് കയ്യടി നേടുന്ന മറ്റ് നാല്പേർ. ഫൈറ്റ് രംഗങ്ങളില്‍ ലുക്മാന്റെ പ്രകടനം എടുത്തുപറയേണ്ടതാണ്. എസ്ഐ റെജി മാത്യുവായി ഷൈൻ ടോം ചാക്കോയും സിനിമയിലുടനീളം നിറയുന്നു. ടൊവിനോ- കല്യാണി കെമിസ്ട്രി രസകരമായി. ജോണി ആന്റണി, നീന കുറുപ്പ്, ബിനു പപ്പു, ഗോകുലൻ തുടങ്ങിയവരും വേഷം ഭംഗിയാക്കിയിട്ടുണ്ട്.

മുഹ്‍സിൻ പരാരി, അഷ്റഫ് ഹംസ എന്നിവർ ചേർന്നാണ് തിരക്കഥ തയാറാക്കിയിരിക്കുന്നത്. ഇന്നത്തെ യുവത്വത്തെ സ്വാധീനിക്കുന്ന ഘടകങ്ങളും അവരുടെ പ്രിവിലേജുകളുമാണ് ചിത്രത്തിന്റെ പ്രമേയം. റീ ഫ്രഷിൽ മിന്നിമറയുന്ന ഫെയ്സ്ബുക്ക്, ഇൻസ്റ്റ പേജുകളിലെ കണ്ടന്റുകളുടെ സ്വഭാവമുള്ള കഥയെ കുറച്ചുകൂടി കാമ്പുള്ളതാക്കാമായിരുന്നു എന്നുതോന്നി. രണ്ട് മണിക്കൂർ 28 മിനിറ്റാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. എട്ട് ഗാനങ്ങളാണ് സിനിമയിൽ ഉള്ളത്.

വിഷ്ണു വിജയ്‌യുടെ പശ്ചാത്തലസംഗീതവും ഗാനങ്ങളും സിനിമയുടെ അടിത്തറയെന്നു പറയാം. ഓപ്പണിങ് സീൻ മുതൽ ക്ലൈമാക്സ് വരെയുള്ള അടി രംഗങ്ങളിൽ പ്രേക്ഷകനെ പിടിച്ചടുപ്പിക്കുന്ന ഘടകം പശ്ചാത്തലസംഗീതമാണ്. കോസ്റ്റ്യൂം ഡിസൈൻ ചെയ്ത മാഷർ ഹംസയെയും പ്രശംസിക്കാതെ വയ്യ. സിനിമയിൽ സംവിധായകനൊപ്പം തന്നെ പണിയെടുത്തിരിക്കുന്ന ആളാണ് ഛായാഗ്രാഹകനായ ജിംഷി ഖാലിദ്. ഫൈറ്റ് സ്വീക്വൻസുകളിലെ ക്യാമറ ചലനങ്ങൾ തിയറ്ററുകളിൽ പ്രകമ്പനം സൃഷ്ടിക്കും.

സിനിമയുടെ പേരിലെ തല്ല്, പലർക്കും ഈ ചിത്രീകരണത്തിനിടയിൽ നേരിട്ടു കിട്ടിയിട്ടുണ്ട്. തല്ലുകിട്ടുമ്പോളുണ്ടാകുന്ന മുഖത്തെ യഥാർഥ റിയാക്‌ഷൻ ലഭിക്കാൻ നായകനായ ടൊവിനോയ്ക്കുപോലും ഒറിജനിൽ തല്ലാണ് കിട്ടിയത്. സിനിമ തുടങ്ങി പത്താം മിനിറ്റിൽ തുടങ്ങുന്ന അടി അവസാനിക്കുന്നത് ക്ലൈമാക്സിലാണ്. പുതുമ ഇഷ്ടപ്പെടുന്നവർക്കും തട്ടുപൊളിപ്പന്‍ കളർഫുൾ എന്റർടെയ്ൻമെന്റ് സിനിമകളുടെ ആരാധകർക്കും തല്ലുമാല ഒരു വിരുന്നു തന്നെയാകുംകോം




റിവ്യൂ ഇഷ്ട്ടം ആയെങ്കിൽ ഷെയർ ചെയ്യുക......


My Rate 4.5/5


aneeshak.blogspot.com

Next  Gargi...... 💥❤️💯

Comments

Popular posts from this blog

ഋഷഭ് ഷെട്ടിയുടെ ‘കാന്താര’; ‘ഡിവൈൻ’ അനുഭവം; സിനിമാറ്റിക് വണ്ടർ; റിവ്യു

ദൈവീകമായൊരു ഫാന്റസി സ്പർശത്തിലൂടെ നാടോടിക്കഥകളെ കൂട്ടിയിണക്കി അതിൽ പകയും പ്രതികാരവും പ്രണയവും ചാലിച്ച് ഒരുക്കിയ കാവ്യമാണ് കാന്താര. തിയറ്ററിൽ നിന്നുതന്നെ അനുഭവിക്കാനുള്ളതാണ് കാന്താരയുടെ ലോകം.  1847ൽ ഒരു തുളുനാട്ടുരാജ്യം, അവിടെ ഒരു രാജാവ്. രാജ്യത്തിന്റെ സമ്പത്തും ഐശ്വര്യവും നശിച്ച് എന്തുചെയ്യണമെന്ന് അറിയാതെ വിഷമിച്ച് ഉറക്കം നഷ്ടപ്പെട്ട് അസ്വസ്ഥനായി ജിവിച്ചിരുന്നു. അങ്ങനെ ഒരു നാൾ സ്വപ്നത്തിൽ വന്ന ദൈവത്തെ അന്വേഷിച്ച് കാട് കയറുന്നു. കാടിനുനടുവിൽ മണ്ണിൽ പൊതിഞ്ഞ വരാഹരൂപം പൂണ്ട കല്ലിൽ പഞ്ചുരുളി എന്ന ദൈവത്തെ കണ്ട് തന്റെ കൂടെ തന്റെ രാജ്യത്തേക്ക് വരണമെന്ന് അവശ്യപ്പെട്ട രാജനോട് ദൈവം പകരമായി ഒരു കാര്യം ആവശ്യപ്പെട്ടു, കൂടെ ഞാൻ വരാം, സമ്പത്തും ഐശ്വര്യവും രാജാവിനും നാടിനും അനുഗ്രഹമായി നൽകാം. എന്നാൽ പ്രതിഫലമായി തന്നെ ആരാധിച്ച് കഴിഞ്ഞുകൂടുന്ന കാട്ടിലെ തന്റെ പ്രജകൾക്ക് നാട്ടിൽ ഭൂമി നൽകി അവരെ കുടിയിരുത്തണം. രാജൻ സമ്മതിച്ചതു പ്രകാരം ദൈവം കാട് വിട്ട് തന്റെ പ്രജകളോടൊപ്പം നാട്ടിലെത്തി കുടിയിരുന്നു. രാജ്യത്ത് ഐശ്വര്യം വിളങ്ങി, ദൈവത്തിനൊപ്പം കാടിറങ്ങിയ കുന്താപ്പൂർ ഗ്രാമക്കാർ നാട്ടിൽ ജീവിതം തുടങ്...

AjagajantharamCBFC: U/A2021 ‧ Action/Thriller ‧ 2h 2m

Ajagajantharam CBFC: U/A2021 ‧ Action/Thriller ‧ 2h 2m പൂരപ്പറമ്പിൽ ആനയെ കൂട്ടി പെപ്പെയുടെ വെടിക്കെട്ട്; കൊലകൊല്ലി ഐറ്റം! റിവ്യു....  ഒരു ഗ്രാമ പശ്ചാത്തലത്തിൽ തുടങ്ങി കൊട്ടിക്കയറി സിരകളിൽ തീ പടർത്തി.ഉച്ചസ്ഥായിയിൽ എത്തുന്ന ഒരു പൂരം മേളം തന്നെയാണ് അജഗജന്തരം...  ആന്റണി വർഗീസ്, അർജുൻ അശോകൻ എന്നീ കുട്ടിക്കൊമ്പൻമാരെ അണിനിരത്തി ടിനു പാപ്പച്ചൻ ഒരുക്കുന്ന സിനിമമേളം പ്രേക്ഷകർക്ക് ആനയുമമ്പാരിയും വെടിക്കെട്ടും ഒക്കെയുള്ള ഒരു ചെറു പൂരമായി തന്നെ കണ്ടിരിക്കാം.  ഈ നാടും അവിടുത്തെ ഉത്സവം ആണ് കഥാപശ്ചാത്തലം അവിടേക്ക് ആദ്യമായി ഉത്സവത്തിന് ചെറിയ കശപിശ യിലാണ് തുടക്കം.കശപിശ അടിപിടി ആകുന്നതും അടിപിടി മൂത്ത കൂട്ടത്തല്ല്. ആകുന്നതും അതിന് അവസാനമായി ഉള്ള കലാശക്കൊട്ട് ആണ് 'അജഗജന്തരം'.  ഒന്നു പറഞ്ഞ് രണ്ടാമത് തല്ലാണ് ലാലിയുടെ( ആന്റണി വർഗീസ്) രീതി അതിപ്പോ കല്യാണ പാർട്ടി ആയാലും പൂരം ആയാലും ലാലിയുടെ വക തല്ല് പതിവാണ്. ഒരു പ്രത്യേക സ്വഭാവം ലാലുവിനെ കൂട്ടുകാരനാണ് പാപ്പാൻ അബി (കിച്ചുടെല്ലസ് ) അബിയും ആനയും പോയ ഉത്സവത്തിന് ലാലിയും എത്തുന്നതോടെ 'തല...

ValimaiCBFC: U/A2022 ‧ Mystery/Thriller ‧ 2h 55m

Valimai CBFC: U/A2022 ‧ Mystery/Thriller ‧ 2h 55m ‘തലയുടെ വിളയാട്ടം’; വലിമൈ റിവ്യു   സതുരംഗവെട്ടേ, തീരൻ അധികാരമുണ്ട്ഒൻട്രു, നേർകൊണ്ട പാർവൈ....സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം സൂപ്പർ ഹിറ്റ്. ചർച്ചചെയ്യുന്ന പ്രമേയങ്ങളും  വ്യത്യസ്തം എച്ച്.വിനോദിന്റെ സംവിധാന മികവിൽ സൂപ്പർ താരം അജിത് കുമാർ ഒന്നിക്കുമ്പോൾ വലിമൈയിലും മറിച്ചൊന്നും അല്ല പ്രേക്ഷകർ പ്രതീക്ഷിച്ചത്.ബൈക്ക് സ്റ്റൻഡ് ഇഷ്ടപ്പെടുന്ന യുവാക്കളെ ഉപയോഗിച്ച് മയക്കുമരുന്ന് സാത്താൻ സേവയും വഴി കൊല്ലും കൊലയും നടത്തുന്ന ഒരു ഗ്രാങ്ന്റെ കഥയാണ് ഇത്തവണ വിനോദിന്റെ വരവ്.തമിഴ്നാട് പോലീസ് നേരിട്ടതിൽ വെച്ച് ഏറ്റവും മോശമായ ഗ്യാങ്ന് കൂച്ചുവിലങ്ങ് ഇടാൻ വരുന്നത് അർജുൻ കുമാർ എന്ന ഐപിഎസ് ഉദ്യോഗസ്ഥനും...... ബൈക്ക് ഇവ ഉപയോഗിച്ചുള്ള മാല മോഷണവും മയക്മരുന്നും കച്ചവടവും കൊലയും ഓരോ ആഴ്ചയും കഴിയുംതോറും പെരുകുകയാണ്.  ചെന്നൈ നഗരത്തിൽ പോലും പോലീസിനു പോലും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ.അന്വേഷണം എവിടെ തുടങ്ങണമെന്ന് യാതൊരു തുമ്പും ഇല്ലാതെ പോലീസ് പാടുപെടുമ്പോൾ ആണ് തലയുടെ കൊലമാസ്സ് എൻട്രി..... 😍😍😍💪🏼🔥  അർജുൻ ട്രാൻ...